സന്തോഷം എന്നത് വിപണിയില്‍ എളുപ്പത്തില്‍ വിറ്റഴിക്കാവുന്ന ഒരു ഉല്‍പ്പന്നമായി മാറുകയും, സമൂഹമാധ്യമങ്ങളിലെ കൃത്രിമമായ ചിരികള്‍ക്കിടയില്‍ യഥാര്‍ത്ഥ ജീവിതം ശ്വാസംമുട്ടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് അശ്വതി ശ്രീകാന്തിന്റെ 'സന്തോഷത്തിന്റെ സമവാക്യങ്ങള്‍' എന്ന കൃതി പ്രസക്തമാകുന്നത്. ഇതൊരു സെലിബ്രിറ്റിയുടെ ഉപരിപ്ലവമായ ഓര്‍മ്മക്കുറിപ്പുകളല്ല; മറിച്ച്, സ്വന്തം അസ്തിത്വത്തെയും ചുറ്റുപാടുകളെയും നോക്കിക്കാണുന്ന ധീരവും സത്യസന്ധവുമായ ആത്മവിചാരണകളാണ്.
ശബ്ദം കൊണ്ടും അഭിനയമികവു കൊണ്ടും മലയാളിയുടെ കലാബോധത്തോട് ചേര്‍ന്നുനില്‍ക്കുന്ന വ്യക്തിത്വമാണ് അശ്വതിയുടേത്. എന്നാല്‍, വെള്ളിത്തിരയില്‍ അന്യന്റെ ജീവിതം ആടിത്തീര്‍ക്കുന്ന 'അഭിനേത്രി' എന്ന നിലയില്‍ നിന്ന്, സ്വന്തം ജീവിതത്തെത്തന്നെ കീറിമുറിച്ച് പരിശോധിക്കുന്ന എഴുത്തുകാരിയിലേക്കുള്ള പരകായപ്രവേശം ഈ കൃതിയില്‍ വ്യക്തമായി ദര്‍ശിക്കാം. അരങ്ങിലെ വേഷപ്പകര്‍ച്ചകള്‍ക്കപ്പുറം, ജീവിതമെന്ന യഥാര്‍ത്ഥ നാടകത്തില്‍ മുഖംമൂടികളില്ലാതെ നില്‍ക്കാനാണ് എഴുത്തുകാരി ഇവിടെ ശ്രമിക്കുന്നത്. ഒരു കലാകാരിക്ക് മാത്രം സാധ്യമാകുന്ന സൂക്ഷ്മമായ നിരീക്ഷണപാടവം വരികള്‍ക്കിടയില്‍ ഉടനീളം അനുഭവപ്പെടുന്നുണ്ട്.
തൊണ്ണൂറുകളില്‍ ജനിച്ചുവളര്‍ന്ന ഒരു തലമുറയുടെ സാംസ്‌കാരികമായ സംഘര്‍ഷങ്ങളെയും ഗൃഹാതുരത്വത്തെയും അടയാളപ്പെടുത്തുമ്പോള്‍ തന്നെ, വര്‍ത്തമാനകാല ജീവിതത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാനും എഴുത്തുകാരി മടിക്കുന്നില്ല. ഇവിടെ നൊസ്റ്റാള്‍ജിയ എന്നത് വെറുമൊരു ഓര്‍മ്മ പുതുക്കലല്ല, മറിച്ച് നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായി മാറുന്നു. ലളിതമെന്ന് തോന്നുമ്പോഴും ഉള്ളില്‍ കനലൊളിപ്പിച്ച വെയിലുപോലെ വായനക്കാരനെ പൊള്ളിക്കാനും, അതേസമയം സാന്ത്വനിപ്പിക്കാനും ഈ എഴുത്തിന് കെല്‍പ്പുണ്ട്.
