ജീവിതരതിയുടെ താളപ്രമാണങ്ങള്‍

Book Review

ജീവിതരതിയുടെ താളപ്രമാണങ്ങള്‍


രു കഥ ഉജ്ജ്വലമാകുന്നത് പലപ്പോഴും അതിലെ പ്രമേയം കൊണ്ടാവണമെന്നില്ല. കഥ പകരുന്ന വൈകാരികതയും ഭാവാത്മകതയുമാണ് ആദ്യം നമ്മെ തൊടുക. ചൂണ്ടപോലെ കൊളുത്തിപ്പിടിക്കുന്ന ജീവിതാവിഷ്‌കാരങ്ങളാണ് അതിനെ ഉള്ളിൽ നിന്ന് വിടാതെ നിര്‍ത്തുക. വാക്കിന്റെ ചുടുകട്ടകള്‍ ചിട്ടയോടെ അടുക്കിയൊരുക്കി പണിക്കുറ തീര്‍ത്ത ഉജ്ജ്വലഭാഷാശില്പങ്ങളാണ് കെ.ആര്‍. മീരയുടെ കഥകള്‍. വൈകാരികതയും രാഷ്ട്രീയതയും ചാലിച്ചൊരുക്കിയ ചാന്തുകൊണ്ടാണ് ആ കഥകളില്‍ ചുടുവാക്കിന്‍കട്ടകളെ കോര്‍ത്തു ചേർക്കുന്നത്. കെ. സരസ്വതിയമ്മയ്ക്ക് മാധവിക്കുട്ടിയില്‍ പിറന്ന കുഞ്ഞാണ് കെ.ആര്‍. മീരയുടെ കഥാസര്‍ഗം. നർമവും വീറുറ്റ പരിഹാസങ്ങളും നിറഞ്ഞ കഥാവതരണങ്ങളിലൂടെയുള്ള ജാജ്ജ്വല്യമാനമായ സ്ത്രീസ്വത്വാവിഷ്‌കാരങ്ങള്‍ മലയാളം ആദ്യം പരിചയപ്പെട്ടത് സരസ്വതിയമ്മയുടെ രചനകളിലാണല്ലൊ. ലാവണ്യാത്മകമായ കുറുകിയ ഭാഷയില്‍ നിരങ്കുശമായ അവതരണങ്ങള്‍ മാധവിക്കുട്ടിയിലും. ഇപ്പറഞ്ഞവയെല്ലാം ഒരാളില്‍ച്ചേര്‍ന്നൊത്തു കാണണമെങ്കില്‍ കെ.ആര്‍. മീരയുടെ കഥകളുണ്ട്. കഥയടരുകളിലെ മാനവികതയുടെയും ബൗദ്ധികതയുടെയും ഗാഢമുദ്രകളാണ് അതിനെ മികവുറ്റ സാഹിത്യരചനയായി കാലങ്ങളിലേക്ക് കടത്തിനിര്‍ത്തുന്നത്.

മോഹമഞ്ഞപോലൊരു കഥ, നോക്കൂ–അത്രയ്ക്ക് അപൂര്‍വതയൊന്നും അവകാശപ്പെടാനാവില്ല അതിലെ കഥാതന്തുവിന്. ആകസ്മികമായൊരു രതിയിലേക്ക് എത്തിച്ചേരുന്ന സ്ത്രീപുരുഷന്മാരെ പല രചനകളിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, അത് മോഹമഞ്ഞ എന്ന കഥാശില്പമായി പിറവിയെടുത്തപ്പോഴോ! അതിലെ അടരുകളും ആവിഷ്‌കാരമാതിരികളും അനിതരരചനാസാധാരണമായി. എം. കൃഷ്ണൻനായര്‍ ആ കഥയുടെ മന്ദവേഗത്തെക്കുറിച്ചു പറഞ്ഞു നിര്‍ത്തിക്കളഞ്ഞു. അത് ലൈംഗികതയാല്‍ ബന്ധിക്കപ്പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥയാണ്, ഏറ്റവും പുറമേയ്ക്കുതന്നെ. വെറുമൊരു സ്ത്രീയും വെറും പുരുഷനും. ജൈവമനുഷ്യര്‍. സാമീപ്യത്തില്‍ തുടങ്ങി, നോട്ടങ്ങളില്‍ കൊരുത്ത്, വാക്കുകളില്‍ ചേര്‍ന്ന്, സ്പര്‍ശത്തില്‍ ഇഴുകി, ഒരു രതിബന്ധത്തിന്റെ തീവ്രതയിലേക്കു സ്വാഭാവികമായി മൂര്‍ച്ഛിച്ച്, മെല്ലെ വിടര്‍ന്ന്, ഇഴുകിയകന്ന്, ഒരു വേഴ്ചയുടെ മാനുഷികപൂര്‍ണത. ആ രതിയുടെ വിളംബിതകാലമാണ് കഥയുടെ മന്ദതാളം. അനാസക്തിയുടെ ന്യൂനോക്തികളില്‍ സമര്‍ഥമായി ഒളിപ്പിച്ച തീവ്രജൈവാസക്തികളുടെ അടിയൊഴുക്കുകളാണ് മോഹമഞ്ഞയുടെ പുനര്‍വായനകളെ പുതുവായനകളാക്കി മാറ്റുന്നത്.


Related Articles