വര്‍ത്തമാനകാല മലയാളകവിതയില്‍ സ്വന്തം ഇടം നേടിയ കവിയാണ് ഷൈബു മുണ്ടയ്ക്കല്‍. ഭാഷയിലുള്ള നിഷ്ഠ, തന്‍റെ ഇമേജുകള്‍ മറ്റൊരാള്‍ ഉപയോഗിച്ചെറിഞ്ഞു കളഞ്ഞവയായിരിക്കരുതെന്ന നിര്‍ബന്ധം. സമകാല ജീവിതാവസ്ഥകളോടുള്ള വൈകാരിക ബന്ധം, ആശയവിനിമയത്തിന് വിഘ്നമാകാത്ത ധൈഷണികത, ആവിഷ്കാര ധീരത എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളുണ്ട് ഈ കവിക്ക് അവകാശപ്പെടാന്‍. അദ്ദേഹത്തിന്‍റെ പുതിയ സമാഹാരമായ 'ഇടതു കഴുവിലെ കള്ളന്‍' എന്ന കൃതി വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. ഈ അമ്പത് കവിതകളിലൂടെ കടന്നുപോകുന്ന അനുവാചകന്‍ വര്‍ത്തമാനകാലത്തിലൂടെ മാത്രമല്ല, ഭൂതകാലത്തില്‍ നിന്ന് ഇന്നിനെ സ്പര്‍ശിക്കുന്ന പ്രാക്തന ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും സഞ്ചരിക്കുന്നു. ധൈഷണികവും വൈകാരികവും ധാര്‍മികവുമായ നിര്‍ബ്ബന്ധങ്ങളാണ് തന്‍റെ കവിതകളുടെ പിറവിയെ അനിവാര്യമാക്കുന്നതെന്ന് ആമുഖക്കുറിപ്പില്‍ കവി രേഖപ്പെടുത്തുന്നുണ്ട്:
'കവികള്‍ക്ക് കുരുവിയുടെ മരണത്തില്‍ കരയാതിരിക്കാനാകുമോ? കവികള്‍ക്ക് കബന്ധങ്ങള്‍ കണ്ടില്ലെന്നു നടിക്കുവാനാകുമോ? കവികള്‍ക്ക് കാവിയുടുത്തു ശൂലമേന്തുവാനാകുമോ?'
തന്‍റെ കവിത 'ചെറുത്തുനില്‍പ്പിന്‍റെ കൊടിക്കൂറ'യും 'പ്രതിഷേധത്തിന്‍റെ കരിംതൂവാലയു'മാണെന്ന ബോധവര്‍ത്തമനാകാല ചരിത്രത്തിന്‍റെ ഭീതിദമായ തമസ്സിലൂടെ കവിതയുടെ ആത്മപ്രകാശവുമായി നടക്കാന്‍ കവിയെ പ്രാപ്തനാക്കുന്നു. ആ ധീരതയുടെയും സത്യകഥനത്തിന്‍റെയും ഊഷ്മാവ് ഈ കവിതകളില്‍ നമുക്ക് തൊട്ടറിയാം. ലോകത്തു നടക്കുന്ന വിരുദ്ധതയുടെ വ്യത്യസ്ത മുഖങ്ങള്‍ ഈ കവി കാണുന്നുണ്ട്. 'ഒരു കുപ്പി ചോരയ്ക്ക് എത്ര ഡോളര്‍' എന്ന ഏറെ അസ്വസ്ഥമാക്കുന്ന കവിതയില്‍ എന്തും ചരക്കാക്കി മാറ്റുന്ന വാണിജ്യ ലോകത്തിന്‍റെ ദുഷ്ടടവ്യാകരണമാണ് ഷൈബു കാട്ടിത്തരുന്നത്. 'എത്ര ഡോളര്‍' എന്ന ചോദ്യത്തില്‍ പാശ്ചാത്യ സാമ്രാജ്യത്വ വാണിജ്യ ധാര്‍ഷ്ട്യവും വായിച്ചെടുക്കാം. കുപ്പികളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്ന ചോരയുടെ ഉറവിടങ്ങളെക്കുറിച്ചും അവ എടുക്കപ്പെട്ട രീതിയെക്കുറിച്ചുമുള്ള സൂക്ഷ്മോക്തികളില്‍ മലയാളകവിതയില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷമാവുന്ന നേരിന്‍റെ പാരുഷ്യം വായനക്കാര്‍ക്കു അനുഭവിക്കാന്‍ കഴിയുന്നു. 'സ്വസ്തിക, സനാതന, ഗരുഡമുദ്രകള്‍, ശംഖുമുദ്രകള്‍, ജൈവമുദ്രകള്‍' എന്നിവ പതിച്ചവയാണ് ആ കുപ്പികള്‍ എന്ന് കവി പറയുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ ചരിത്രത്തിന്‍റെ തീപ്പൊരികള്‍ ഉയര്‍ന്നു പാറാതിരിക്കുകയില്ല. തുടര്‍ന്നുള്ള വരികളും ഏറെ ശ്രദ്ധേയം:
