'ഹൃദയത്തിലേക്കു നോക്കി എഴുതൂ' എന്ന കവിതയെഴുത്തിനെ സംബന്ധിച്ച പൊന്നാനി നേരുകൾ ഉൾവഹിച്ച
കവിതകളാണ് 'ഒറ്റയ്ക്ക് പോയ വാക്ക്' എന്ന കവിതാസമാഹാരത്തിൽ ഉള്ളത്. ആധുനികീകരണത്തിന്റെ സകല വേഗങ്ങൾക്കിടയിൽ നിന്നും തെന്നി ഒറ്റയ്ക്ക് പോയി ചളിക്കുണ്ടിൽ ആഴ്ന്നു നിൽക്കുന്ന ഒരു വാക്കുണ്ട്.
ആനവലിച്ചാലും ജെ.സി.ബി വലിച്ചാലും കരയ്ക്കു കയറി അനുസരണയോടെ നിന്നു കൊടുക്കാത്ത ആ വാക്കിന്റെ കൊമ്പും കഴുത്തും വേറിട്ട ഉശിരായി, നമ്മൾ കെട്ടിക്കൊടുത്ത മൂക്കുകയറുകളെ വെല്ലുവിളിക്കുന്നു, ലംഘിക്കുന്നു. ചത്തകാലം പോലെ തളംകെട്ടി നിൽക്കുന്ന കാലത്തിന്റെ ഉദാസീനതയല്ല, നരകവേഗങ്ങളുടെ ഇടം മാറ്റിക്കെട്ടലുകളെ തൊഴിച്ച്, തന്റെ സൗഖ്യവും ഇടവും അന്വേഷിക്കുന്ന വാക്കാണത്. ഒറ്റപ്പെട്ടുപോയ ആ വാക്ക് ഒരു പുലരിയിൽ അനുസരണയോടെ മാഞ്ചുവട്ടിൽ ഉരുണ്ട കണ്ണിൽനിന്ന് പ്രഭാതത്തിന്റെ മഞ്ഞുതുള്ളിയായൊഴുകുന്നത്... കാരുണ്യത്തിന്റെ ഒരു നോട്ടം പ്രതീക്ഷിച്ച് അണയുന്നത്... അറിയുന്നതാണ് ജയചന്ദ്രൻ പൂക്കരത്തറയുടെ കവിതകൾ.
